Monday, August 19, 2013

കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍



 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണ കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കരിമ്പനക്കല്‍ കുഞ്ഞാലന്‍-കദിയമുണ്ണി ദമ്പതികളുടെ ആറുമക്കളില്‍ രണ്ടാമനാണദ്ദേഹം. മൊയ്തീന്‍ ഹാജി, കോമു, കുഞ്ഞയമു സഹോദരങ്ങളും, ഫാത്വിമ, ബീവി സഹോദരിമാരുമാണ്.
    ഹിജ്‌റ 1293-ല്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നതപണ്ഡിതരില്‍ നിന്നും ദീനീ പഠനം പൂര്‍ത്തിയാക്കി. വെളിയങ്കോട് തട്ടാര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ (പൊന്നാനി), അഞ്ചരക്കണ്ടി അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്.
മഅ്ദനുല്‍ ഉലൂം അറബിക് കോളെജ് (മണ്ണാര്‍ക്കാട്), നടുവിലെ പള്ളി (തിരൂരങ്ങാടി), മൂതാക്കര പള്ളി (കോഴിക്കോട്), കാപ്പ് ജുമാമസ്ജിദ്, വണ്ടൂര്‍ ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തിയിട്ടുണ്ട്. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയായ അദ്ദേഹം അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്. സമസ്തയിലെ ഉന്നതശീര്‍ഷരിലൊരാളായ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഉജ്ജ്വല വാഗ്മി അരിപ്ര മൊയ്തീന്‍ ഹാജി, ഇര്‍ശാദുല്‍ യാഫിഈക്ക് 'ശറഹ്' എഴുതിയ കുന്നപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് ഉര്‍ദു കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖരാണ്.
ഒരിക്കല്‍ മഴകൊണ്ട് അദ്ദേഹത്തിന്റെ കിതാബുകള്‍ നനഞ്ഞു. അതുണക്കാന്‍ വേണ്ടി വെയിലത്തു വെച്ചിരിക്കുന്നതു കണ്ട ബ്രിട്ടീഷ് സായിപ്പ് ഈ ഗ്രന്ഥങ്ങളെല്ലാം ആരുടേതാണെന്ന് അമ്പേഷിച്ചു. അഹ്മദ് മുസ്‌ലിയാരുടേതാണെന്ന് അറിഞ്ഞപ്പോള്‍ വെള്ളക്കാരന്‍ പാരിതോഷികം നല്‍കി ആ പണ്ഡിതനെ ആദരിച്ചു.
59-ാം വയസ്സില്‍ ഹിജ്‌റ 1352 (1935) ഒരു തിങ്കളാഴ്ച ളുഹര്‍ സമയത്ത് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു. ജീവിതത്തിന്റെ സിംഹഭാഗവും പള്ളികളില്‍ ചെലവഴിച്ച മഹാനുഭാവന്റെ അന്ത്യവും മണ്ണാര്‍ക്കാട് ജുമുഅത്ത് പള്ളിയില്‍ തന്നെയായിരുന്നു. മരണത്തെ സ്വീകരിക്കാന്‍ അദ്ദേഹം കിടന്നിരുന്ന ബഞ്ച് ഇന്നും അവിടത്തെ ഖുതുബ് ഖാനയില്‍ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ വടക്കു-പടിഞ്ഞാറെ മൂലയിലാണ് അഹ്മദ് മുസ്‌ലിയാരുടെ ഖബറിടം. ജീവിതവും മരണവും ദര്‍ശനമാക്കിത്തീര്‍ക്കാന്‍ മഹാന്മാര്‍ക്കേ കഴിയൂ.

No comments:

Post a Comment